Vidhya Aranikkal- ന്റെ ബ്ലോഗ് പോസ്റ്റിൽ ഉണ്ടായ ഗംഭീര ഡിസ്കഷൻറെ ഒരു വാൽകഷ്ണം ആണ് ഈ പോസ്റ്റ്
ഞാന്‍ സെക്കന്റ് ലാംഗ്വേജ് ആയി മലയാളം എടുക്കാത്തത് കൊണ്ട് എനിക്ക് മാതൃഭാഷ എഴുതാനും വായിക്കാനും അറിയാതായാലോ എന്നാ മാതാശ്രീയുടെ ഭയം കാരണം കുറെ ചപ്പും ചവറും (പത്രം) വായിക്കേണ്ടി വന്നിട്ടുണ്ട് ചെറുപ്പത്തില്‍. അപ്പഴെപ്പോഴോ തന്നെ കുറെ നല്ല കഥകളും വായിച്ചിട്ടുണ്ട്, അഥവാ അമ്മ വായിപ്പിച്ചിട്ടും ഉണ്ട്. സ്വമേധയ എടുത്ത് വായിച്ചിരുന്നത് ആകെ ഭാരത വിജ്ഞാനകോശം ആണ്; അതും മലയാളത്തില്‍. പ്രിയപ്പെട്ട ഹോബി ആയ നിഘണ്ടു വായന കഴിഞ്ഞാല്‍ ഇപ്പൊ ആലോചിക്കുമ്പോ ചിരി വരുന്ന മറ്റൊരു കാര്യം ആണ് അത്.
പറഞ്ഞു വന്നത് ശ്രീബാല ചേച്ചിന്റെ (ഞാന്‍ അങ്ങനെയേ വിളിക്കു) കാര്യം ആണ്. പുള്ളിക്കാരീടെ കുറെ ചെറു കഥകള്‍ അന്ന് അമ്മ വാങ്ങിച്ചിരുന്ന ഏതോ മാസികയില്‍ വന്നിരുന്നത് എല്ലാ തവണയും അമ്മ വായിപ്പിക്കുമായിരുന്നു.
How things you read in the childhood help you shape your outlook towards life has always amazed me. I started realizing them only very recently. These short stories, in spite of being a light read, got many ideas into my head.
ആ കഥകളില്‍ നിന്നും മനസ്സില്‍ ഉറച്ചു പോയ കുറെ കാര്യങ്ങള്‍ ഉണ്ട്. ഒന്ന് തമിഴന്മാരെല്ലാം ഭയങ്കര തമാശക്കാര്‍ ആണ് എന്നാണ്. മൈസൂരില്‍ വെച്ച് ജോയലിനെ പരിചയപ്പെട്ടപ്പോ അത് ശരിയാണെന്നും തോന്നി. മുന്നാറില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയപ്പോള്‍ ഹോസ്റ്റലില്‍ നില്‍ക്കാതെ പേയിംഗ് ഗസ്റ്റ് ആയി നില്ക്കാന്‍ തീരുമാനിക്കാനുണ്ടായ കാരണങ്ങളില്‍ ഒന്ന് ആ കഥകള്‍ തന്നെ ആയിരുന്നു. മുഖ്യ കാരണം Shamzu ഏട്ടനും. പുള്ളിക്കാരീടെ സ്നേഹസമ്പന്ന ആയ മാമിക്ക് പകരം വേറൊരു ടിപ്പിക്കല്‍ ടെമ്പ്ലേറ്റില്‍ ഉള്ള ഒരു കിടിലന്‍ പാലാക്കാരന്‍ അപ്പച്ചന്‍ അങ്കിളും ആന്റിയും ആയിരുന്നു ഞങ്ങളുടെ വീട്ടില്‍ എന്ന് മാത്രം. എഴുതാന്‍ ആണെങ്കില്‍ കുറെ ഉണ്ട് ഇനിയും.
കാലം കുറെ കടന്നു പോയെങ്കിലും ആ പേര് ഒരിക്കലും മറന്നു പോയില്ല. വല്ലപ്പോഴുമൊക്കെ വീട്ടിലെ സംസാരത്തിലും കടന്നു വന്നിരുന്നു ആ പേര്; ആ പേര് മാത്രമല്ല- മാരിമുത്തു, എല്‍ ഐ സി ജാനകി, മാമി, ഡെന്മാര്‍ക്ക്‌കാരന്‍ മാമ… ഡാന്‍സ് ടീച്ചര്‍ എന്നിവരെല്ലാം തന്നെ ഞങ്ങള്‍ക്കാര്‍ക്കെങ്കിലും ഒക്കെ പരിചയം ഉള്ള ആള്‍ക്കാര്‍ ആയിരുന്നു. ഡെന്മാര്‍ക്ക് എന്നത് എന്‍റെ ഓര്‍മ്മയില്‍ നെതെര്‍ലാന്‍ഡ്‌സ് എന്നായിപ്പോയി എന്ന് മാത്രം.
കൊല്ലം കുറെ കഴിഞ്ഞപ്പോ ഞാന്‍ ആ പേര് മറന്നു പോയി. ബാക്കി എല്ലാം ഓര്‍മ്മയുണ്ട്. പുള്ളിക്കാരി പിന്നീട് എഴുതിയത് വല്ലതും വായിക്കാം എന്ന് വിചാരിച്ചപ്പോ തല കുത്തി നിന്ന്‍ ആലോചിച്ചിട്ടും പേര് ഓര്‍മ്മ വരുന്നില്ല. തല വേദനിച്ചു തുടങ്ങിയപ്പോ ഞാന്‍ നേരെ നിന്ന് വേറെ പണിക്ക് പോയി.
ആ ഇടയ്ക്കാണ് ഇന്‍ഫി പ്ലയ്സ്മെന്റ്റ് കിട്ടിയത്. ഗ്ലോബല്‍ recession കാരണം ഏകദേശം ഒരു അര-മുക്കാല്‍ കൊല്ലം ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും എന്ന് വിചാരിച്ചു വീട്ടില്‍ ഇരിക്കുമ്പോ നാട്ടുകാരും വീട്ടുകാരും എന്ന് വേണ്ട ഞാന്‍ അതിനു മുന്‍പ് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വകേലുള്ള ബന്ധുക്കളും ഒക്കെ “അല്ല മോനെ ജോലിയൊന്നും ആയില്ലേ?”, “അല്ല ഇനി എന്താ പരിപാടി?”, “പാസ് ആയില്ലേ?”, “അല്ലേലും ഞാന്‍ പറഞ്ഞതാ എഞ്ചിനീയറിംഗ് ഒന്നും പഠിച്ചിട്ടു ഒരു കാര്യവുമില്ല എന്ന്” എന്ന് തുടങ്ങി “നിനക്കിനി എന്നാ അച്ഛന്റെ കൂടെ പോയി നിന്ന് പണി പഠിച്ചൂടെ. എഞ്ചിനീയറിംഗ് പഠിച്ച എത്ര പേര് ഫോട്ടോഗ്രഫിക്ക് പോയിട്ടുണ്ട്” എന്നൊക്കെ പറഞ്ഞു തുടങ്ങി. ഇത് സഹിക്കാന്‍ വയ്യാതായപ്പോ ഞാന്‍ ജാവ പഠിക്കാന്‍ ഏറണാകുളത്തേക്ക് പോയി. (അത് വരെ ഉള്ള ജില്ലകളില്‍ ഒന്നും ജാവ പഠിപ്പിക്കാന്‍ ആളില്ലാത്തത് പോലെ)
അവിടത്തെ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ പോയപ്പോഴൊക്കെ ഞാന്‍ നമ്മുടെ കഥാകാരിയുടെ കമ്പ്യൂട്ടര്‍ പഠനം ഓര്‍ത്തു ഊറി ചിരിച്ചു. അവിടുത്തെ റിസപ്ഷനുക്കളില്‍ കണ്ട ചേച്ചിമാര്‍ക്കൊക്കെ പുള്ളിക്കാരീടെ ഒരു മുഖച്ഛായ ഉണ്ടോ എന്നൊരു സംശയം. Thanks to her story, I didn’t fall for their tricks.
അവിടുത്തെ സഹമുറിയന്‍ ആയ ലമുവിനോട് (സത്യായിട്ടും അതാണ് അവന്‍റെ പേര്- ലമു) ഈ കഥകളുടെ കാര്യം എന്തോ പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു എനിക്ക് പുള്ളിക്കാരീടെ ഒരു കഥയും പിന്നെ വായിക്കാന്‍ കിട്ടീട്ടില്ല എന്ന്. എന്നാ പിന്നെ ഗൂഗിള്‍ ചെയ്തു നോക്കിക്കൂടെ എന്ന് ചോദിച്ചപ്പോ ഫോണ്‍ എടുത്തു ഓപെറ മിനി തുറന്നപ്പോഴാണ് എനിക്ക് മനസ്സിലായത് പേര് ഞാന്‍ ഓര്‍ക്കുന്നില്ല എന്ന്. അമ്മേനെ വിളിച്ചു ചോദിച്ചിട്ട്, പുള്ളിക്കാരീടെ പേര് പോയിട്ട് ആ കഥകള്‍ തന്നെ അമ്മ ഓര്‍ക്കുന്നില്ല. രണ്ടു ദിവസം ഓര്‍ക്കാന്‍ ശ്രമിച്ചിട്ട് ആകെ ഓര്‍മ്മ വന്നത് ഏതോ സിനിമ കഴിഞ്ഞു ക്രെഡിറ്റ്‌സ് കാണിച്ചപ്പോള്‍ ആ പേര് കണ്ടു ഞാന്‍ തുള്ളി ചാടി എന്ന് മാത്രം ആണ്. എന്നാല്‍ ഏതാണ് ആ സിനിമ എന്ന് എനിക്കൊരു പിടിയും ഇല്ല.
ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞ് വീട്ടില്‍ പോയപ്പോള്‍ ഞാന്‍ അമ്മേനോട് ഒന്നൂടെ ചോദിച്ചു. “അമ്മേ അമ്മക്ക് ശരിക്കും ഓര്‍മ്മയില്ലേ ആ കഥകള്‍ എഴുതിയതാരന്ന്‍?”
“ആര്ടെ കാര്യാടാ നീ പറയുന്നേ?”
“ശ്രീബാല കെ മേനോന്‍റെ”. പെട്ടെന്ന് ചോദിച്ചപ്പോ എനിക്ക് തന്നെ ഓര്‍മ്മ വന്നു. “കിട്ടി കിട്ടി കിട്ടി”
“എന്ത് കിട്ടീന്ന്?”
“ഒന്നുല്ലമ്മേ”
“ഒന്നൂല്ലാന്നോ!?”
അങ്ങനെ ഗൂഗിള്‍ ചെയ്തു കണ്ടു പിടിച്ചു, അന്ന് വായിച്ച കഥകളെല്ലാം ഒരു ചെറുകഥ സമാഹാരം ആയി ഇറങ്ങി എന്നും, സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയെന്നും എല്ലാം. പിന്നീടങ്ങോട്ട് സകലമാന ബുക്ക്
സ്റ്റാളിലും കയറി ഇറങ്ങി ചോദിച്ചു, 19 കനാല്‍ റോഡ് ഉണ്ടോ 19 കനാല്‍ റോഡ് ഉണ്ടോ എന്ന്. എവിടുന്ന്! മുല്ലശ്ശേരി കനാല്‍ റോഡ് ആണേല്‍ കുറച്ചങ്ങോട്ട് നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞാല്‍ മതി എന്ന് MG റോഡിലുള്ള ഒരു കടയില്‍ നിന്ന് പറഞ്ഞതോഴിച്ചാല്‍ ബാക്കി എല്ലാവരും ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു “ഇല്ല”.
അവസാനം ഓണ്‍ലൈന്‍ ആയി കണ്ടു പിടിക്കാന്‍ നോക്കീട്ടു കണ്ടും ഇല്ല. ഇതിനു മുന്‍പ് ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഡിസൈനര്‍ ആയ പ്രിയരഞ്ജന്‍ ലാല്‍ ആണ് കവര്‍ ഡിസൈന്‍ എന്ന കൌതുകകരം ആയ കാര്യം പുള്ളീടെ വെബ്‌സൈറ്റില്‍ നിന്നും കണ്ടു.
അവസാനം DC ബുക്സിന്‍റെ ഒരു ഷോ റൂമില്‍ ഈ ബുക്ക് ഞാന്‍ isbn നമ്പര്‍ വെച്ച് സെര്‍ച്ച് ചെയ്യിപ്പിച്ചു ഞാന്‍ കണ്ടു പിടിച്ചു. അന്ന് അവിടെ ഉണ്ടായിരുന്ന മൂന്നു കോപ്പിയും ഞാന്‍ തന്നെ വാങ്ങിച്ചു!
P S : ഇത്ര ഒക്കെ ആണേലും ഞാന്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് പുള്ളിക്കാരി ഇത് വരെ accept ചെയ്തിട്ടില്ല! പല പല സിനിമകളുടെ ഷൂട്ടിങ്ങിന് പുള്ളിക്കാരി മൂന്നാറില്‍ വന്നിട്ടും ഞാന്‍ ഒരിക്കല്‍ പോലും കണ്ടില്ലല്ലോ എന്നൊരു സങ്കടവും ഉണ്ട്. അതുകൊണ്ട് തന്നെ #SomeoneIWantToMeet എന്ന trending topic ട്വിറ്റെറിൽ കണ്ടപ്പോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ഞാന്‍ ട്വീറ്റി #SomeoneIWantToMeet @sreebalakmenon @sagaro, Hypatia, Nigel D’Costa
ഇതിലെ @sagaro നമ്മുടെ Ganesh Perichiappan ആണ്.
Leave a comment